ബംഗളൂരു: കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കം രൂക്ഷമാകുന്നതിനിടയിൽ തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്കെതിരെ കന്നട സംഘടനകൾ നിലപാട് കടുപ്പിക്കുന്നു. വെള്ളം വേണ്ടെന്ന് വ്യക്തമാക്കാതെ ബംഗളൂരുവിലേക്ക് വരാൻ അനുവദിക്കില്ലെന്നും വിജയ്യെ വിമാനത്താവളത്തിൽ തടയുമെന്നുമാണ് സംഘടനകളുടെ മുന്നറിയിപ്പ്.
ഇതിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 13ന് രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ ബംഗളൂരുവിൽ കന്നട സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രക്ഷോഭങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച കർണാടക സർക്കാർ തൽക്കാലത്തേക്ക് നീട്ടിവച്ചു.
തമിഴ്നാടുമായി ചർച്ച നടത്താൻ നിലവിൽ അനുയോജ്യമായ സാഹചര്യമല്ലെന്നും തിങ്കളാഴ്ച ബംഗളൂരു സന്ദർശനത്തിന് വരേണ്ടതില്ലെന്നും വിജയ്യോട് ആവശ്യപ്പെടുമെന്നും കർണാടക സർക്കാർ വ്യക്തമാക്കി. കന്നഡ സംഘടനകളുടെ എതിർപ്പ് ശക്തമായതോടെയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച മാറ്റിവെക്കാൻ തീരുമാനിച്ചത്.
സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിലെ അടുത്ത ഘട്ട നടപടികൾ സർവകക്ഷി യോഗത്തിന് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും.

Be the first to comment