അധ്യാപികമാർ പ്രതികളായ വടകര MDMA കേസിൽ ലഹരി എത്തിച്ച് നൽകിയത് വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഷിന്റോ ഷിബുവെന്ന് കണ്ടെത്തൽ. പ്രധാന സൂത്രധാരൻ ഇയാളെന്നാണ് വിവരം. അധ്യാപികമാർ പിടിയിലായതോടെ ഷിന്റോ സംസ്ഥാനം വിട്ടെന്നാണ് സൂചന. പിടികൂടുന്നതിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
പല ലഹരി കേസുകളിൽ പ്രതിയാണ് 22 കാരനായ യുവാവ്. വാട്സാപ്പ് നമ്പറുകളിലേക്ക് വിളിച്ച് കച്ചവടം ഉറപ്പിക്കാറാണ് ഇയാൾ ചെയ്യുന്ന പതിവ് രീതി. അറസ്റ്റിലായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് മാത്രം ഒരു കോടിയിലേറെ രൂപയാണ് ഇയാൾ നിർദേശിച്ച അക്കൗണ്ടുകളിലേക്കും ക്യു.ആർ. കോഡുകളിലേക്കും അയച്ചത്.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഇടനിലക്കാരാക്കി അവരുടെ അക്കൗണ്ട് വഴി പണം സ്വീകരിക്കുന്ന രീതിയാണ് കേസിൽ പരീക്ഷിച്ചിരുന്നത്. ഒരു അക്കൗണ്ടിലേക്ക് മാത്രം നൂറിലേറെ പേരാണ് പണം അയച്ചിട്ടുള്ളത്. ലഹരിയുടെ മുഖ്യവിതരണക്കാരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനോട് പങ്കുവയ്ക്കാൻ അറസ്റ്റിലായ കാവ്യ, കീർത്തന, നീഷ്മ എന്നീ അധ്യാപകർ തയ്യാറായിട്ടില്ല. അറസ്റ്റിലായവരുടെ അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങൾ എത്തിയെന്നാണ് കണ്ടെത്തൽ. ഈ പണം നർക്കോട്ടിക് ബിസിനസ് വഴി ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞാൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനാണ് പൊലീസിന്റെ നീക്കം. പിടിക്കപ്പെടാതിരിക്കാൻ പ്രതികൾ വിദേശ ഫോൺ നമ്പറുകളാണ് ഉപയോഗിച്ചിരുന്നത് എന്ന വിവരവും പൊലീസിന് ലഭിച്ചു.

Be the first to comment