തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ കോർപറേഷൻ കൗൺസിൽ അംഗീകരിച്ചു. മേയർ വി.വി. രാജേഷാണ് കൗൺസിൽ അവധി അപേക്ഷ അംഗീകരിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്.
മേയറുടെ കാസ്റ്റിംഗ് വോട്ടും പൗണ്ട് കടവ് വാർഡ് സ്വതന്ത്ര കൗൺസിലർ സുധീഷിന്റെ വോട്ടും ഉൾപ്പെടെ ആകെ 51 വോട്ടുകൾക്കാണ് സുഗതന്റെ അവധി അപേക്ഷ കൗൺസിൽ പാസാക്കിയത്. ഇതിനെത്തുടർന്ന് സുഗതനെ ആറുമാസത്തേക്ക് കൗൺസിൽ യോഗങ്ങളിൽ ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുഗതൻ വിയ്യൂർ ജയിൽ സൂപ്രണ്ട് വഴി സമർപ്പിച്ചിരുന്നു. ഈ അപേക്ഷയ്ക്ക് ആഭ്യന്തരവകുപ്പ് നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് മേയർ തുടർനടപടികൾ വിശദീകരിച്ചത്.
സുഗതന്റെ അവധി അപേക്ഷ കൗൺസിൽ വോട്ടിനിട്ട് അംഗീകരിച്ചാൽ കൗൺസിലർ സ്ഥാനം നഷ്ടപ്പെടാതെ സുരക്ഷിതമാക്കാം. കഴിഞ്ഞ രണ്ടിന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ സർക്കുലറിലാണ് ഈ കാര്യം വ്യക്തമാക്കിയിട്ടുള്ളതെന്ന് മേയർ വി.വി. രാജേഷ് കൗൺസിൽ യോഗത്തിൽ വായിച്ചു.
എന്നാൽ ഭരണപക്ഷത്തിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടർന്ന് കൗൺസിൽ പിരിയുകയായിരുന്നു.

Be the first to comment