അജിത്കുമാറിന് പകരം ശ്രീജിത്ത് ഡിജിപിയാകും; ശിപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് മേധാവി നിധിന്‍ അഗര്‍വാള്‍ വിരമിക്കുമ്പോള്‍ ഒഴിവ് വരുന്ന ഡിജിപി റാങ്കിലേക്ക് എസ്. ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിന് ശിപാര്‍ശ ചെയ്തു. നിലവില്‍ ജയില്‍ മേധാവിയാണ് എഡിജിപി എസ്. ശ്രീജിത്ത്.

സീനിയോരിറ്റി പ്രകാരം എം.ആര്‍. അജിത്കുമാറാണ് ഈ പദവിയിലേക്ക് എത്തേണ്ടിയിരുന്നത്. എന്നാല്‍ അജിത്കുമാര്‍ സസ്‌പെന്‍ഷനിലാണ്. കൂടാതെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അജിത്കുമാറിന്‍റെ സസ്‌പെന്‍ഷൻ സ്റ്റേ ചെയ്തതുമില്ല. അതിനാല്‍ ഒഴിവ് വരുന്ന ഡിജിപി റാങ്കിലേക്ക് എസ്. ശ്രീജിത്തിനെ ചീഫ് സെക്രട്ടറി ശിപാര്‍ശ ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസം കൂടിയ സ്‌ക്രീനിംഗ് കമ്മിറ്റി എസ്. ശ്രീജിത്ത്, വിജയ് സാഖറെ, സുരേഷ് രാജ് പുരോഹിത് എന്നിവരുടെ പേരുകളാണ് ഡിജിപി സ്ഥാനത്തേക്ക് പരിഗണിച്ചത്. ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശയില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

സുരേഷ് രാജ് പുരോഹിത് നിലവില്‍ കേന്ദ്ര ഡപ്യൂട്ടേഷനിലാണ്. അജിത്കുമാറും സുരേഷ് രാജ് പുരോഹിതും 1995 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരാണ്. സുരേഷ് രാജ് പുരോഹിത് ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്ത് തിരികെ എത്തും.

Be the first to comment

Leave a Reply

Your email address will not be published.


*