സംസ്ഥാനത്ത് പകർച്ചവ്യാധികൾ നേരിടുന്നതിൽ വീഴ്ച സംഭവിച്ചെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനം തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് എലിപ്പനി, ഡെങ്കിപ്പനി മരണങ്ങളിൽ കുറവുണ്ടായതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 10 വർഷം ഭരിച്ച് മറ്റെല്ലാ വകുപ്പുകളെയും പോലെ ആരോഗ്യ വകുപ്പിന്റെയും നട്ടെല്ല് ഒടിച്ചവരാണ് രണ്ടു മാസം മാത്രം പ്രായമുള്ള സർക്കാരിനെതിര വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.
പകർച്ചവ്യാധി പടർന്നു പിടിച്ച് ആരോഗ്യരംഗം പ്രതിസന്ധിയിലാണെന്ന പിണറായി വിജയന്റെ പരാമർശങ്ങൾക്ക് കണക്കുകൾ തന്നെ മറുപടി നൽകുമെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. എൽ.ഡി.ഫിന്റെ കാലത്ത് മരിച്ചവരുടെ എണ്ണം പറഞ്ഞ് ഈ വിഷയത്തിന് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും ഓരോ ജീവനും വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ എലിപ്പനി കാരണം മാത്രം കേരളത്തിൽ ഏകദേശം 1,500 പേർ മരണപ്പെട്ടിട്ടുണ്ടെന്നും എന്താണ് ഇതിനുള്ള കാരണമെന്നത് സംബന്ധിച്ച് കാര്യമായ പഠനങ്ങളൊന്നും അന്ന് നടന്നില്ലെന്നും മുരളീധരൻ പറഞ്ഞു.

Be the first to comment