ലോകകപ്പ് കലാശപ്പൂരം: കണ്ണുനട്ട് കാൽപ്പന്ത് ലോകം; കനക കിരിടം തേടി അർജന്റീനയും സ്പെയിനും

ലോകകപ്പ് കലാശപ്പോരിലേക്ക് കണ്ണുനട്ട് കാൽപ്പന്ത് ലോകം. ന്യൂ ജേഴ്സി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 12.30നാണ് അർജന്റീന -സ്പെയിൻ മത്സരം. കനകകിരീടം വാനിലേക്ക് ഉയരാൻ, ഭൂമിയിലെ പുതിയ ചക്രവർത്തി ആരെന്നറിയാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി. ഒരു വശത്ത് ടാക്ടിക്കൽ ഫുട്ബോളിന്റെ അതിരുകൾ മായ്ച്ചുകളഞ്ഞ സ്പാനിഷ് പടയോട്ടം. 2010-ൽ ആഫ്രിക്കൻ മണ്ണിൽ കുറിച്ച ആ സുവർണ്ണ ചരിത്രം ആവർത്തിക്കാൻ അവരെത്തുന്നു.

തങ്ങളുടെ സാമ്രാജ്യം തിരിച്ചുപിടിക്കാൻ, സിംഹാസനത്തിന്റെ യഥാർത്ഥ പിൻഗാമികളാകാൻ ലാ റോജകൾ. കൊടുങ്കാറ്റിനെ പോലെയാണ് അവർ ആഞ്ഞടിക്കുന്നത്. പച്ചപ്പുല്ലിൽ വരച്ചിടുന്ന പാസുകളുടെ മായാവലയത്തിൽ വട്ടംകറങ്ങി, പല വമ്പന്മാരും ഇതിനോടകം കടപുഴകി വീണതാണ്.
പോരാട്ടവീര്യത്തിന്റെ അവസാന തുള്ളി ചോര വരെ മൈതാനത്ത് ഒഴുക്കാൻ പ്രതിജ്ഞയെടുത്ത്. സാക്ഷാൽ ലയണൽ മെസ്സിയുടെ നീലപ്പട മറുവശത്ത്.

വിധിപുസ്തകത്തിലെ അവസാന അധ്യായം എഴുതിച്ചേർക്കാൻ ഉറപ്പിച്ച തമ്പുരാനെപ്പോലെയാണ് അയാൾ നിൽക്കുന്നത്. പിന്നിൽ
നെഞ്ചുറപ്പിന്റെയും വികാരങ്ങളുടെയും ചോര ചിന്തുന്ന പോരാട്ടവീര്യവുമായി പിന്മുറക്കാർ ഏറെയുണ്ട്.സ്വന്തം നെഞ്ചോട് ചേർത്തുവെച്ച വിശ്വകിരീടം കാക്കാൻ, വിപ്ലവനായകൻ ലയണൽ മെസ്സിയുടെ തണലിൽ അവർ അണിനിരക്കുമ്പോൾ എന്ത് വിലകൊടുത്തും
അത് തിരിച്ചുപിടിക്കാൻ യമാലും സംഘവും സജ്ജമാണ്.

തന്ത്രങ്ങളും, വീര്യവും നേർക്കുനേർ വരുമ്പോൾ കളിത്തട്ട് ഒരു കാവ്യഭൂമിയായി മാറും. അതിരുകളില്ലാത്ത ആവേശവും, ശ്വാസമടക്കിപ്പിടിച്ചുള്ള കാത്തിരിപ്പും ഒടുവിൽ ചരിത്രത്തിന്റെ താളുകളിലേക്ക് പുതിയ ഇതിഹാസത്തെ എഴുതിച്ചേർക്കും. തോൽക്കുന്നത് ആരായാലും ജയിക്കുന്നത് ഫുട്ബോൾ എന്ന കാൽപ്പനിക സൗന്ദര്യം മാത്രമായിരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*