തുന്നലിട്ടതിലെ വീഴ്ച; കുപ്പിച്ചില്ല് കൊണ്ട് മുറിവേറ്റ കുട്ടിയുടെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി

കോഴിക്കോട് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി. കുപ്പിച്ചില്ല് കൊണ്ട് കൈയ്യില്‍ മുറിവേറ്റ ഒമ്പതുവയസുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു. ആദ്യഘട്ടത്തില്‍ തുന്നലിട്ടതിലെ വീഴ്ചയാണ് കാരണമെന്ന് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കുടുംബം പരാതി നല്‍കി.

കഴിഞ്ഞ ഫെബ്രുവരി 15-നാണ് ഉള്ളിയേരി സ്വദേശിയായ ഒമ്പതുവയസുകാരന് കുപ്പിച്ചില്ല് കൊണ്ട് ഇടതുകൈയില്‍ മുറിവേല്‍ക്കുന്നത്. അന്ന് വൈകുന്നേരം തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. മുറിവില്‍ രണ്ട് തുന്നലുകള്‍ ഇട്ട ശേഷം, കൈ ഇളക്കാതെ വിശ്രമിക്കാന്‍ നിര്‍ദേശിച്ച് ആശുപത്രി അധികൃതര്‍ കുട്ടിയെ വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. എന്നാല്‍ ഒരു മാസത്തോളം കഴിഞ്ഞിട്ടും വിരലിന് ചലനമില്ലെന്ന് കണ്ടതോടെ മാതാപിതാക്കള്‍ വീണ്ടും ആശുപത്രിയെ സമീപിച്ചു. തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജനെ കാണിക്കാനുള്ള നിര്‍ദേശപ്രകാരം ഏപ്രില്‍ പത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയപ്പോഴാണ് വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ട വിവരം കുടുംബം അറിയുന്നത്.

വിരലിന്റെ ചലനം വീണ്ടെടുക്കാന്‍ അടിയന്തര സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും മുന്‍പ് ഹൃദയസംബന്ധമായ ഓപ്പറേഷന്‍ കഴിഞ്ഞ കുട്ടിയായതിനാല്‍ മെഡിക്കല്‍ ഫിറ്റ്നസ് ലഭിക്കാന്‍ വൈകി. ഒടുവില്‍ കഴിഞ്ഞ ജൂണ്‍ 11-നാണ് മെഡിക്കല്‍ കോളജില്‍ വെച്ച് മുപ്പത്തിയെട്ട് തുന്നലുകളുള്ള സര്‍ജറിക്ക് ഒമ്പതുവയസുകാരന്‍ വിധേയനായത്. മുറിവുകള്‍ പൂര്‍ണ്ണമായി ഉണങ്ങിയ ശേഷം ഫിസിയോതെറാപ്പി കൂടി ചെയ്യണമെന്നും, എങ്കിലും ചലനശേഷി പൂര്‍ണ്ണമായി തിരികെ ലഭിക്കുമോ എന്ന് ഉറപ്പു പറയാനാകില്ലെന്നുമാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. താലൂക്ക് ആശുപത്രിയിലെ ആദ്യ ചികിത്സയില്‍ ഉണ്ടായ ഗുരുതരമായ പിഴവാണ് കുട്ടിയുടെ ഈ അവസ്ഥയ്ക്ക് കാരണമെന്നും, വീഴ്ച വരുത്തിയ ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

Be the first to comment

Leave a Reply

Your email address will not be published.


*