തിരുവനന്തപുരം: അഴിമതി നിർമാർജനത്തിനായി യുവജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ വിജിലന്‍സ് വകുപ്പും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയും ചേർന്ന് നടപ്പിലാക്കുന്ന ‘പ്രൊജക്റ്റ് സീറോ’ എന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം ലയോള സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ചടങ്ങിൽ ആദ്യ വിജിലന്‍സ് കമാന്‍ഡോയായി നടൻ നിവിൻ പോളി വിജിലന്‍സ് വിസില്‍ മുഴക്കി.
പദ്ധതിയുടെ തുടക്കം വലിയൊരു മാറ്റത്തിന് വഴിവെക്കുമെന്ന് നിവിന്‍ പോളി പറഞ്ഞു. “നിയമത്തിലുള്ള വിശ്വാസത്തിലാണ് ഒരു സമൂഹത്തിന്റെ നിലനില്‍പ്പ്. ആ വിശ്വാസം നഷ്ടപ്പെട്ടാല്‍ സമൂഹം തകരും. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല, മറ്റൊരാളുടെ അവസരം ഇല്ലാതാക്കുന്നതും കുറുക്കുവഴികള്‍ സ്വീകരിക്കുന്നതും അഴിമതി തന്നെയാണ്.
നേരായ വഴിയില്‍ കാര്യങ്ങൾ നടക്കില്ലെന്ന തെറ്റായ ധാരണയാണ് ആദ്യം മാറേണ്ടത്. ഈ മാറ്റങ്ങൾ കണ്ടുതുടങ്ങേണ്ടത് വിദ്യാലയങ്ങളില്‍ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശരിയായ വഴിയിൽ സഞ്ചരിക്കാൻ പ്രചോദിപ്പിക്കാതെ, അനാവശ്യമായി പ്രോത്സാഹിപ്പിച്ച് അപകടത്തിലാക്കുന്ന കൂട്ടുകാരില്‍ നിന്ന് മാറിനിൽക്കണമെന്ന് അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു. ചോദ്യം ചെയ്യുന്ന പുതിയ തലമുറയ്ക്കും പ്രതികരണശേഷിയുള്ള ജനതയ്ക്കും മാത്രമേ ശക്തമായ ഭരണസംവിധാനം കെട്ടിപ്പടുക്കാൻ കഴിയൂവെന്നും നിവിൻ പോളി കൂട്ടിച്ചേർത്തു. ഓപ്പറേഷന് തൂഫാന് ലഭിച്ച വലിയ സ്വീകാര്യതയും പിന്തുണയും ‘പ്രൊജക്ട് സീറോ’യ്ക്കും ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് രമേശ് ചെന്നിത്തല അഭ്യർഥിച്ചു.

Be the first to comment