പ്രായപൂർത്തിയാകുന്നത് വിവാഹപ്രായമായി അംഗീകരിക്കുന്ന മുസ്ലിം വ്യക്തിനിയമത്തിന്, ബാലവിവാഹ നിരോധന നിയമം (PCMA), കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ (POCSO) നിയമം എന്നിവയെ മറികടക്കാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി നിർണ്ണായക വിധിയിൽ വ്യക്തമാക്കി. കുട്ടികളുമായുള്ള ലൈംഗിക ബന്ധത്തെ കുറ്റകൃത്യമായി കാണുന്ന ഇത്തരം നിയമങ്ങൾ വ്യക്തിനിയമങ്ങൾക്ക് മുകളിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മതം ഏതായാലും രാജ്യത്തെ ഓരോ പൗരന്റെയും വിവാഹപ്രായം ഒന്നുതന്നെയാണെന്നും അത് ബാലവിവാഹ നിരോധന നിയമത്തിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് ജെ ജെ മുനീർ, ജസ്റ്റിസ് അച്ചൽ സച്ച്ദേവ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ബുലന്ദ്ഷഹർ ജില്ലയിൽ 16 വയസ്സുള്ള മുസ്ലിം പെൺകുട്ടിയുടെ വിവാഹം തടയാൻ എത്തിയ പോലീസിനെയും ചൈൽഡ് ലൈൻ രക്ഷാപ്രവർത്തകരെയും ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ (FIR) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റൂബിയും മറ്റ് 18 പേരും സമർപ്പിച്ച റിട്ട് ഹർജി തള്ളിക്കൊണ്ടാണ് കോടതി ഈ സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.

Be the first to comment