ഇറാനിലേക്ക് ആക്രമണ പരമ്പര ആരംഭിച്ചതായി അമേരിക്ക; തെക്കന്‍ ഇറാനില്‍ വന്‍ സ്‌ഫോടനങ്ങള്‍

ഇറാനിലേക്ക് ശക്തമായ ആക്രമണ പരമ്പര ആരംഭിച്ചതായി അമേരിക്കന്‍ സൈന്യം. തെക്കന്‍ ഇറാനിലെ സിരിക്കിലും ഖഷാമിലും സ്ഫോടനങ്ങളുണ്ടായതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. ഹോര്‍മുസില്‍ ഇന്നലെ ഇറാന്‍ മൂന്നു കപ്പലുകള്‍ ആക്രമിച്ചതിനുള്ള മറുപടിയായാണ് അമേരിക്കന്‍ ആക്രമണം. ഗുജറാത്തിലെ ദഹേജിലേക്ക് എല്‍ എന്‍ ജിയുമായി വരികയായിരുന്ന ഖത്തറിന്റെ അല്‍ റെഖായത്ത് എന്ന കപ്പലാണ് ഇന്നലെ ഇറാന്‍ ആക്രമിച്ച ഒരു കപ്പല്‍.

ഇറാനിലെ 80 ലക്ഷ്യങ്ങളിലേക്ക് കൃത്യതയുള്ള ആക്രമണം നടത്തിയതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങള്‍, മിസൈല്‍ സംവിധാനങ്ങള്‍, റഡാര്‍ സൈറ്റുകള്‍, കണ്‍ട്രോള്‍ ആന്റ് കമാന്‍ഡ് ശൃംഖലകള്‍ എന്നിവ ലക്ഷ്യം വച്ചതായി അമേരിക്ക അറിയിക്കുന്നു. ഹോര്‍മുസിലെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡിന്റെ അറുപതിലധികം ചെറുബോട്ടുകള്‍ തകര്‍ത്തതായാണ് സെന്‍ട്രല്‍ കമാന്‍ഡിന്റെ അവകാശവാദം. ഇറാന്റെ ആക്രമണത്തിന് വിധേയമായ കപ്പലുകളുടെ വിവരം അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ടു. മാര്‍ഷല്‍ ദ്വീപുകളുടെ പതാകയുള്ള എം ടി അല്‍ റെഖായത്ത്, സൗദി അറേബ്യയുടെ പതാകയുള്ള എം ടി വെദ്യാന്‍, ലൈബീരിയന്‍ പതാകയുള്ള എം ടി സൈപ്രസ് പ്രോസ്പെരിറ്റി എന്നിവയാണ് ആക്രമിക്കപ്പെട്ട കപ്പലുകള്‍

ഇതോടൊപ്പം ഇറാന്റെ എണ്ണ കയറ്റുമതിക്ക് അനുവദിച്ചിരുന്ന ഉപരോധ ഇളവ് അമേരിക്കന്‍ ട്രഷറി വകുപ്പ് പിന്‍വലിച്ചു. അമേരിക്കയുടെ ഭീഷണികള്‍ തുടരുന്ന പക്ഷം സമാധാന തുടര്‍ ചര്‍ച്ചകള്‍ക്കില്ലെന്ന് ഇറാന്‍. തുര്‍ക്കിക്ക് എഫ് -35 പോര്‍വിമാനം നല്‍കാനുള്ള അമേരിക്കന്‍ നീക്കത്തെ എതിര്‍ത്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടി പുരോഗമിക്കവേയാണ് നെതന്യാഹുവിന്റെ പരാമര്‍ശം. നാറ്റോ ഉച്ചകോടി ഇന്ന് സമാപിക്കും. ആയത്തുല്ല അലി ഖമനയിയുടെ വിലാപയാത്ര ഇറാഖിലെ നജാഫിലെത്തി. ഇന്ന് നജാഫിലും കര്‍ബലയിലുമാണ് വിലാപയാത്ര. നാളെ മഷാദില്‍ ഖമനയിയുടെ സംസ്‌കാരം നടക്കും.

Be the first to comment

Leave a Reply

Your email address will not be published.


*