യൂട്യൂബർ തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി; നടപടി അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്ന കേസില്‍

സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്ന കേസില്‍ തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാദിന് തിരിച്ചടി. തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു. പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആലുവ റൂറല്‍ സൈബര്‍ പോലീസാണ് തൊപ്പിക്കെതിരായ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നത്.

നിഹാദിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് എറണാകുളം സെഷൻ‌സ് കോടതിയിൽ പോലീസ് റിപ്പോര്‍ട്ട് സമർപ്പിച്ചു. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളായതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.

ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്‌സോ കേസുകള്‍, ലൈംഗിക ചൂഷണം തുടങ്ങിയ ആരോപണങ്ങളാണ് തൊപ്പിക്കും സൃഹൃത്തുക്കള്‍ക്കുമെതിരെ ഉയര്‍ന്നത്. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയില്‍ ഡിജിപി റവാഡ ചന്ദ്രശേഖറായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.

നിഹാദും നിഹാദിന്റെ എംആര്‍സെഡ് ഗ്യാങ്ങില്‍ ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറും പരസ്പരം ആരോപണ- പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നിഹാദിനെതിരെ മുഹമ്മദും ഷമീറും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.

തൊപ്പി എംഡിഎംഎ ഉപയോഗിക്കുകയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് സുഹൃത്തുക്കള്‍ ആരോപിച്ചത്. തൊപ്പിയുടെ മുറിയില്‍ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു. തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് അവര്‍ക്ക് പണം നല്‍കി പ്രശ്നം ഒതുക്കിയെന്നും ഇവര്‍ ആരോപണം ഉന്നയിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*